കോട്ടയം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം നവജാത ശിശുക്കളെ കൈമാറാൻ നിർബന്ധിക്കുന്ന സംഘത്തെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തൽ. പ്രസവച്ചെലവ് മുഴുവൻ വഹിക്കുന്നതിനൊപ്പം ₹3 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഗർഭിണികളെ വലയിലാക്കുന്നതെന്നാണ് അസം സ്വദേശിനിയായ 22-കാരിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രത്തിന് ഭർത്താവും കുടുംബവും സമ്മർദം ചെലുത്തിയെന്നും, അതിന് തയ്യാറാകാതിരുന്നതോടെ വീട് വിടേണ്ടിവന്നെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണകേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ ‘അർഷിവ് കെയർ’ എന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട കാർത്തിക് എന്നയാൾ സമീപിച്ചതെന്നാണ് യുവതിയുടെ മൊഴി.
പരിശോധനാ രേഖകൾ പരിശോധിച്ച ശേഷം കോട്ടയത്തേക്ക് എത്താൻ ട്രെയിൻ ടിക്കറ്റും ₹2,000 രൂപയും അയച്ചുനൽകിയെന്നും യുവതി പറയുന്നു. പാലായ്ക്ക് സമീപം തീക്കോയിയിലെ റബർതോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസിപ്പിച്ചത്. അവിടെ ഒഡീഷയിൽ നിന്നുള്ള രണ്ട് ഗർഭിണികളും ഉണ്ടായിരുന്നുവെന്നാണ് പരാതി.
അവരിൽ ഒരാളെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി തിരിച്ചയച്ചെന്നും മറ്റൊരാൾ പ്രസവിച്ച ശേഷം കുഞ്ഞിനെ സംഘത്തിന് കൈമാറി പണവുമായി മടങ്ങിയെന്നും യുവതി ആരോപിക്കുന്നു.
കുഞ്ഞിനെ ലഭിച്ചാൽ തന്നെയും വിൽക്കുന്നതിനെക്കുറിച്ച് സംഘം സംസാരിക്കുന്നത് കേട്ടതോടെ പ്രതിഷേധിച്ചെന്നും, തുടർന്ന് ഫോൺ, രേഖകൾ തിരികെ വാങ്ങി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദിച്ച് പുറത്താക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
ഈരാറ്റുപേട്ട പൊലീസിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണം ആരംഭിച്ചത്. കാർത്തിക്, അനിത, അർജുൻ, ഹർഷിത എന്നിവരടക്കം കണ്ടാലറിയുന്ന എട്ട് പേർക്കെതിരെയാണ് പരാതി. പാലാ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സംസ്ഥാനത്ത് ഇത്തരം ശിശുവിൽപ്പന-മനുഷ്യക്കടത്ത് ശൃംഖലകൾ കൂടുതൽ സജീവമാണോയെന്നും കൂടുതൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.



















































