കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രൻ ചില്ലറക്കാരിയല്ലെന്ന് പോലീസ്. ഇവർക്ക് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമെന്നും പോലീസ് പറഞ്ഞു. കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരൻ അനിലയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അനില കൊല്ലത്തേക്ക് ലഹരിയെത്തിച്ചത് ഇത് ആദ്യമായല്ലെന്നും, ഇതിന് മുൻപ് നിരവധി തവണ ലഹരിയെത്തിച്ചെന്നും പോലീസ് കണ്ടെത്തി.
അതോടൊപ്പം കൊല്ലം ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി പിടിയിലായ അനില രവീന്ദ്രന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അനിലയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് 46 ഗ്രാം എംഡിഎംഎയുമായി അനിലയയെ പോലീസ് പിടികൂടുന്നത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.
കൂടാതെ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കൾ കണ്ടെത്തി. വൈദ്യ പരിശോധനയിലാണ് 46 ഗ്രാം എംഡിഎംഎ അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കാറിൽ ലഹരിവസ്തുക്കളുമായി പോവുകയായിരുന്ന ഇവരെ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.