കണ്ണൂർ: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്വകാര്യ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരികെ നൽകി തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി. കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെഎംസിസി നേതാവുമായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തിരികെ നൽകിയത്. കല്യാണ ആവശ്യത്തിനായാണ് കാർ ഉടമയ്ക്ക് തിരികെ നൽകിയതെന്നാണ് വിവരം. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ. ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക.
മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് യാക്കൂബിന്റെ കെഎൽ 78 എ 0009 നമ്പറിലുള്ള റേഞ്ച് റോവർ കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനം ഉപയോഗിച്ചതിനെ തുടർന്ന് സംഭവം രാഷ്ട്രീയ വിവാദമായി. വാഹനത്തിൽ സർക്കാർ ബോർഡും 13-ാം നമ്പറും പതിപ്പിച്ചതും ചർച്ചയായി.
സർക്കാർ നൽകിയ ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ലാത്തതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നുമായിരുന്നു ഷാജിയുടെ വിശദീകരണം. റേഞ്ച് റോവർ ഉപയോഗിച്ചതിന് സർക്കാരിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും ഔദ്യോഗിക നമ്പർ പതിപ്പിച്ചത് സർക്കാർ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ സ്വകാര്യ ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷവും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും വിമർശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കാർ ഉടമയ്ക്ക് തന്നെ തിരികെ നൽകിയത്.




