തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഊരാളുങ്കൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ എല്ലാ കരാറുകളും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് റദ്ദാക്കാൻ സ്പീക്കർ നിർദേശം നൽകിയത്.
അതുപോലെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായി പ്രശ്നത്തിൽ ഇടപെട്ടത്.

















































