തിരുവനന്തപുരം: പരമ്പരാഗത രീതികളിൽനിന്ന് മാറി സ്വകാര്യ പങ്കാളിത്തം ഉൾപ്പെടുത്തി പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കാൻ കേരളം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 1991-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് സമാനമായ മാറ്റങ്ങളാണ് കേരളത്തിലും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിൾ കേരളം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീശൻ.
പരമ്പരാഗത സമീപനങ്ങളിൽനിന്ന് മാറി പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന നിർദേശത്തോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾ കൊണ്ടുവരാൻ കേരളം വൈകിയെങ്കിലും ഇനിയും അവസരമുണ്ടെന്നും പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും സതീശൻ വ്യക്തമാക്കി. ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഭാവിയിൽ കേരളം പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊതുചെലവ്, അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപം, ഭരണപരിഷ്കാരം എന്നിവ സംയോജിപ്പിച്ചുള്ള സമീപനമാണ് സർക്കാരിനുള്ളതെന്ന് സതീശൻ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക നേട്ടങ്ങളും പരിമിതികളും വിലയിരുത്തിയാണ് ഈ നയം രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമഘട്ടം, വനനിയമങ്ങൾ, നെൽവയൽ സംരക്ഷണ നിയമങ്ങൾ, തീരദേശ പരിപാലന നിയമങ്ങൾ എന്നിവ മൂലമുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങളും ഉയർന്ന ജനസാന്ദ്രതയും വ്യവസായങ്ങൾ ആരംഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
600 കിലോമീറ്റർ നീളമുള്ള തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, 18 മിനി പോർട്ടുകൾ എന്നിവ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണെന്ന് സതീശൻ പറഞ്ഞു. ഈ സൗകര്യങ്ങളെല്ലാം പരസ്പരം ബന്ധിപ്പിച്ച് കേരളത്തെ ഒരു ‘പോർട്ട് സിറ്റി’യായി വികസിപ്പിക്കുകയാണ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ വ്യോമയാന മേഖലയിലെ പ്രധാന കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ പുതിയ സാങ്കേതിക മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർപാർക്ക് എന്നിവ കൂടുതൽ വികസിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ നിക്ഷേപകരെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചും സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ചും നിക്ഷേപകരെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ നടപടിക്രമങ്ങളിലൂടെയും താൽപര്യപത്രങ്ങളിലൂടെയുമായിരിക്കും നിക്ഷേപകരെ തിരഞ്ഞെടുക്കുകയെന്നും സതീശൻ പറഞ്ഞു.





