കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ കരുനാഗപള്ളി സ്വദേശി അഭിരാജ് എസ്എഫ്ഐ നേതാവുകൂടിയാണ്. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി നടത്തിയ പോലീസ് റെയ്ഡിൽ കോളേജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്.
ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിരുന്നു. അതേ സമയം മൂന്നുകുട്ടികൾ ഓടി രക്ഷപ്പെട്ടു, കഞ്ചാവ് കൂടാതെ തൂക്കാനുപയോഗിക്കുന്ന ത്രാസ്, മദ്യം, ഗർഭനിരോധന ഉറകൾ എന്നിവയും ഹോസ്റ്റലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.