ന്യൂഡൽഹി: ടാങ്കുകളെയും കവചിത വാഹനങ്ങളെയും നേരിടാൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി അമേരിക്ക. യുദ്ധഭൂമിയിൽ ഇതിനോടകം പരീക്ഷിക്കപ്പെട്ടിട്ടുള്ള ജാവലിൻ സംവിധാനം ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായത്തിന് ഇത് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജാവലിൻ ഒരു സൈനികന് തന്നെ വഹിച്ച് ഉപയോഗിക്കാവുന്ന മധ്യദൂര ടാങ്ക് വേധ ആയുധ സംവിധാനമാണ്. വിക്ഷേപിച്ചതിന് ശേഷം ലക്ഷ്യത്തെ പിന്തുടർന്ന് സ്വയം ആക്രമിക്കാൻ കഴിയുന്നതിനാൽ മിസൈൽ തൊടുത്ത സൈനികന് ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സാധിക്കും. ലോക്ക്ഹീഡ് മാർട്ടിനും ആർ.ടി.എക്സും ചേർന്നാണ് ജാവലിൻ വികസിപ്പിച്ചത്.
ഇന്ത്യ ജാവലിൻ വാങ്ങാനുള്ള നീക്കം ആരംഭിച്ചതായി സെർജിയോ ഗോർ എക്സിൽ കുറിച്ചു. 2026 മെയ് മാസത്തിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ചൂണ്ടിക്കാട്ടിയ ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണത്തിലെ പുരോഗതിയുടെ തുടർച്ചയാണ് പുതിയ നീക്കമെന്നും ഗോർ വ്യക്തമാക്കി. ഭാവിയിൽ ജാവലിൻ സംവിധാനത്തിന്റെ സംയുക്ത ഉത്പാദനത്തിനുള്ള സാധ്യതകളും ഇതിലൂടെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എത്ര ജാവലിൻ സംവിധാനങ്ങളാണ് വാങ്ങുന്നതെന്നോ കരാറിന്റെ ആകെ മൂല്യം എത്രയാണെന്നോ നിലവിൽ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.
ജാവലിന്റെ പ്രധാന പ്രത്യേകത അതിന്റെ സ്വയം ലക്ഷ്യം പിന്തുടരുന്ന സംവിധാനമാണ്. സൈനികൻ ലക്ഷ്യം തിരഞ്ഞെടുത്ത് മിസൈലിന് ‘ലോക്ക്’ നൽകിയ ശേഷം വിക്ഷേപിക്കാം. തുടർന്ന് മിസൈൽ സ്വയം ലക്ഷ്യത്തിലേക്ക് നീങ്ങും. ഇതുവഴി വിക്ഷേപണത്തിന് പിന്നാലെ സൈനികന് സ്ഥലം മാറാനും ശത്രുവിന്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.
ടാങ്കിന്റെ താരതമ്യേന ദുർബലമായ മുകൾഭാഗം ലക്ഷ്യമാക്കുന്ന രീതിയിലും ജാവലിൻ പ്രവർത്തിക്കുന്നു. വിക്ഷേപണത്തിന് ശേഷം മിസൈൽ വളഞ്ഞ പാതയിലൂടെ സഞ്ചരിച്ച് ടാങ്കിന്റെ മുകളിലേക്ക് പതിക്കുന്ന രീതിയിലുള്ള ആക്രമണ ശേഷിയാണ് ഇതിനുള്ളത്. ഭാരം കുറഞ്ഞ രൂപകൽപ്പനയായതിനാൽ സൈനികർക്ക് ഇത് എളുപ്പത്തിൽ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാനും കഴിയും.
കെട്ടിടങ്ങൾ, ബങ്കറുകൾ തുടങ്ങിയ അടച്ച ഇടങ്ങളിൽനിന്നുപോലും ഉപയോഗിക്കാൻ കഴിയുന്ന ‘സോഫ്റ്റ് ലോഞ്ച്’ സംവിധാനവും ജാവലിനുണ്ട്. അമേരിക്കൻ സൈന്യത്തിനും മറൈൻ കോർപ്സിനും പുറമെ നിരവധി സഖ്യരാജ്യങ്ങളും നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ജാവലിൻ ഇടപാടും ശ്രദ്ധ നേടുന്നത്. 2025 നവംബറിൽ 100 ജാവലിൻ സംവിധാനങ്ങളും 216 എക്സ്കാലിബർ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും ഉൾപ്പെടുന്ന ഏകദേശം 93 കോടി ഡോളറിന്റെ സാധ്യതാ വിൽപ്പനയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിരുന്നു.
ഇന്ത്യൻ സൈന്യം ഇതിനകം അമേരിക്കൻ നിർമിത നിരവധി പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ, സി-17, സി-130ജെ ഗതാഗത വിമാനങ്ങൾ, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങൾ, എം-777 ഹോവിറ്റ്സറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എം-777 ഹോവിറ്റ്സറുകൾക്കൊപ്പം എക്സ്കാലിബർ ഗൈഡഡ് വെടിക്കോപ്പുകളും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.
കര, കടൽ, വ്യോമം, ബഹിരാകാശം, സൈബർ മേഖലകൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടക്കൂടിനും ഇന്ത്യയും അമേരിക്കയും കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു. ജാവലിൻ സംവിധാനത്തിന്റെ ഭാവി സംയുക്ത ഉത്പാദന സാധ്യത കൂടി യാഥാർഥ്യമായാൽ, ആയുധം വാങ്ങുന്നതിൽ നിന്ന് പ്രതിരോധ സാങ്കേതികവിദ്യയും നിർമാണ ശേഷിയും പങ്കിടുന്ന ഘട്ടത്തിലേക്ക് ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ മുന്നേറുമെന്നാണ് വിലയിരുത്തൽ.






