ജൗൺപൂർ: ഉത്തർപ്രദേശിലെ ജൗൺപൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വരനെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിബിപൂർ ഗ്രാമത്തിന് സമീപം വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.
ആസാദ് ബിന്ദ് എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വധുവിന്‍റെ ബന്ധുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഒളിവിലാണ്. പ്രതിയായ പ്രദീപ് ബിന്ദിന് വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. വിവാഹഘോഷയാത്രയില്‍ വരന്‍റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദ് ബിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അവരെ വേഗത്തിൽ പിടികൂടുമെന്നെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതി അടുത്തിടെ തങ്ങളുടെ കുടുംബത്തിന് നേരെ ആക്രമണം നടത്തിയിരുന്നതായി കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് പറയുന്നു. അടുത്തിടെ ഇളയ മകനെ ആക്രമിക്കുകയും കാറപകടം ഉണ്ടാക്കി തന്നെയും അപായപ്പെടുത്തിയെന്നും വരന്‍റെ പിതാവ് രാം ലഖൻ ബിന്ദ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

















































