കൊച്ചി: ചോറ്റാനിക്കരയിൽ 20 കാരിയെ വീടിനുള്ളിൽ പരുക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ താൻ മർദിച്ചതായും ഇതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസിനു മൊഴി നൽകി.
യുവാവിന്റെ മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അറസ്റ്റടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷമെന്നും പോലീസ് പറഞ്ഞു. ഗുരുതര ആരോപണമുള്ള കേസ് ആണിത്. സംശയം ഉള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹോപദ്രവമേറ്റിട്ടുണ്ട്. അമ്മയുടെ പരാതിയിൽ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തിയതായും പോലീസ് പറഞ്ഞു. അതേ സമയം യുവാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അമ്മ ഉന്നയിച്ചിരുക്കുന്നത്. ഇയാളിൽ നിന്നും മുൻപും പെൺകുട്ടിക്ക് മർദ്ദനമേറ്റുള്ളതായി അമ്മ പ്രതികരിച്ചു.
അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും പോലീസ് വെളിപ്പെടുത്തി. പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ലഹരി കേസിലെ പ്രതിയായ 24 കാരനാണ് പോലീസ് പിടിയിലായിരിക്കുന്നത്. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
















































