കോഴിക്കോട്: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. നിഹാദും താനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ആ ബന്ധം വെച്ചാണ് അവനുമായി ചേർന്ന് ഗ്യാങ് സ്ട്രീമിങ് തുടങ്ങിയതെന്നും ഷമീർ പറഞ്ഞു. കാമറയിൽ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്. അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ അറിയൂ.
അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു. തങ്ങൾ താമസിച്ചിരുന്ന വീട്ടിൽ രണ്ട് മെസ്സാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് ചോറും രസവും ഒക്കെയായിരുന്നു. നിഹാദിന് ചിക്കൻ ഫ്രൈ അടക്കമുള്ളവയാണ് ഉണ്ടായിരുന്നത്.
മമ്മുവിന്റെ വീട് ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. ഒരു രൂപ പോലും നിഹാദ് സഹായിക്കാത്തതിനാൽ പഞ്ചായത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് വീട് നന്നാക്കിയത്. വീഡിയോ ചെയ്യാൻ അസൗകര്യം അറിയിച്ചപ്പോൾ മമ്മുവിനെ കട്ടിലിൽ ഇരുത്തി മുഖത്ത് ചവിട്ടിയെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കിൽ മുഖത്ത് അടി വീഴും. അന്ന് പൈസയോ ചായയോ തരില്ല.
എല്ലാം ഫേക്കാണ്. ആർക്കെങ്കിലും രണ്ട് രൂപ കൊടുക്കുന്നുണ്ടെങ്കിൽ അത് ക്യാമറക്ക് മുന്നിൽ മാത്രമാണ്. അതിൽ നിന്നും 10 രൂപേടെ നല്ലവൻ ഇമേജ് ഉണ്ടാകുമെങ്കിൽ മാത്രമേ അത് അവൻ കൊടുക്കൂ. തന്റെ സഹോദരിയുടെ വിവാഹത്തിന്റെ സമയത്ത് പൈസ ചോദിച്ചെങ്കിലും തരാൻ പറ്റില്ല എന്നാണ് പറഞ്ഞതെന്നും വീഡിയോയില്‍ പറയുന്നു.

















































