കൊച്ചി: വാക്കുതർക്കത്തിനിടെ എറണാകുളത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു ദാരുണ സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ എന്തോ മോശം പറഞ്ഞതിന്റെ പേരിലായിരുന്നു കൊടുംകൃത്യമെന്നാണ് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി വൈകി പിറവത്ത് ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ വിളിച്ചത്. അരുണും രണ്ട് കൂട്ടുകാരും അപ്പോഴും ടൗണിൽ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നുവെന്നാണ് മൊഴി. ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് നീങ്ങുന്നതിനിടയിലാണ് ജിഷ്ണു പെട്രോൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങി. അവിടെ വെച്ചായിരുന്നു വാക്കുതർക്കമുണ്ടായത്. അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു. അതിനിടയിൽ കത്തിക്കെടാ എന്ന് പറഞ്ഞ് കുപ്പി തുറന്ന് പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ചെന്ന് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോൾ താഴേക്ക് ഒഴുകി. ഇതിനിടയിൽ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. തീ ആളിയതോടെ എല്ലാവരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സുഹൃത്ത് പറഞ്ഞു. തുടർന്ന് ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലാക്കി. അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും ജിഷ്ണുവിനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്.
അതേസമയം ഉറ്റസുഹൃത്തുക്കളായാണ് അഞ്ചുപേരും അറിയപ്പെടുന്നത്. ജിഷ്ണു കാരവാൻ വാങ്ങി സിനിമാരംഗത്തെ ഓട്ടങ്ങളുമായി കഴിയുന്നതിനിടയിലാണ് ഏതാനും മാസം മുൻപ് ഗൾഫിലേക്ക് പോയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജിഷ്ണു രണ്ടു മക്കളുമൊത്ത് നാട്ടിൽ തിരിച്ചെത്തിയത്.




