കൊച്ചി: ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അനില തോമസിനെ (46) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതിനിടെ ബുധനാഴ്ച പുലർച്ചെ അനില ഒറ്റയ്ക്കു നടന്നു കാറിനു സമീപത്തെത്തുന്നതും കൈകൂപ്പി പ്രാർഥിച്ചുകൊണ്ട് വാഹനത്തിനുള്ളിലേക്കു കയറുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. അതിനുശേഷം യുവതി പിന്നീട് കാറിനു പുറത്തേക്ക് വന്നില്ല. ഒന്നര ദിവസത്തിനു ശേഷമാണ് യുവതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അനിലയുടെ സഹോദരൻ സ്ഥലത്തെത്തി തുടർനടപടികളിലടക്കം പങ്കെടുത്തു.
അതേസമയം, അനിലയുടെ മരണത്തിനു കാരണം കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് ആലുവ ചൂളിക്കരയിലെ അപാർട്മെന്റ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ യുവതിക്കു ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നതായും വയറ്റിൽ 25 സെന്റീമീറ്റർ നീളമുള്ള പാടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ ആക്രമണത്തിന്റെയോ മറ്റ് അസ്വാഭാവികതകളുടെയോ ലക്ഷണങ്ങളില്ലെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നത് ഉറപ്പാക്കാൻ ആന്തരാവയവങ്ങളുടെ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുത്ത പുകവലി ശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നു അനില എന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയ കാർ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് റീടെസ്റ്റ് നടത്താനായി ഇട്ടിരുന്നതാണ്. ഇത് അപാർട്‌മെന്റിലെ മറ്റൊരു താമസക്കാരന്റേതാണ്. വാഹനത്തിന്റെ ഒരു വാതിൽ ലോക്ക് ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. കാറിന്റെ ഉടമയും അനിലയും തമ്മിൽ പരിചയമില്ലെന്നും പോലീസ് വ്യക്തമാക്കി. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂട് കാരണം ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ജീർണിച്ചു എന്നാണ് കരുതുന്നത്.
അനില മുൻപ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി ജീവനക്കാരിയായിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി അപാർട്മെന്റിൽ ഒറ്റയ്ക്കു വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. അപാർട്ട്മെന്റിലെ ആരുമായും ഇവർക്ക് കാര്യമായ ബന്ധമില്ലായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അതിനിടെ, അനില വളർത്തിയിരുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ ഫ്ലാറ്റിനുള്ളിൽ ബന്ധിച്ച നിലയിൽ പോലീസ് കണ്ടെത്തി. ഇടയ്ക്ക് ഈ നായയുമായി അനില നടക്കാൻ പോകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. പോലീസ് കണ്ടെത്തുമ്പോൾ ദാഹിച്ചും വിശന്നുമുള്ള അവസ്ഥയിലായിരുന്നു നായ. തുടർന്ന് ഭക്ഷണവും വെള്ളവും നൽകിയ പോലീസ് മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷനിലേക്ക് നായയെ മാറ്റി.




