വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മടങ്ങിയെത്തി. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ട്രംപ് ക്യാമ്പ് ഡേവിഡിൽനിന്ന് മടങ്ങിയത്. എന്നാൽ നേരത്തെയുള്ള മടക്കത്തിന്റെ കാരണം അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മേഖലയിൽനിന്നോ മേഖലയിലേക്കോ ഉള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും അമേരിക്കൻ പൗരന്മാരോട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ജാഗ്രതാ നിർദേശം ശക്തമാക്കിയത്.
അതിനിടെ, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ചതായി റിപ്പോർട്ട്. ഖത്തർ വഴിയാണ് നിബന്ധനകൾ അമേരിക്കയ്ക്ക് കൈമാറിയതെന്നും ട്രംപിന്റെ മറുപടിക്കായി ടെഹ്‌റാൻ കാത്തിരിക്കുകയാണെന്നും ഇറാനിയൻ സുരക്ഷാ തലവൻ മൊഹ്‌സെൻ റസായി അൽ ജസീറയോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക, യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഏഴ് നിബന്ധനകളിൽ പരസ്യമാക്കിയ മൂന്ന് ആവശ്യങ്ങളെന്ന് റസായി വ്യക്തമാക്കി. മറ്റ് നാല് നിബന്ധനകളുടെ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
അമേരിക്ക ആവശ്യങ്ങൾ നിരസിച്ചാൽ നിർണായകമായ യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും റസായി മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഫലമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






