ചെന്നൈ: കോൺഗ്രസുമായി ഡി.എം.കെ. ഭാവിയിൽ സഖ്യം സ്ഥാപിക്കില്ലെന്ന് പാർട്ടി മുതിർന്ന നേതാവ് ആർ.എസ്. ഭാരതി പറഞ്ഞു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിത്. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല.
അതുപോലെ സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു. ഡി.എം.കെ. പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബി.ജെ.പി.യുമായും ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയക്കാർ ഇടയ്ക്കിടെ പാർട്ടി മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വടക്കൻ സംസ്ഥാനങ്ങളിലെ ആ രീതി ഇപ്പോൾ തമിഴ്‌നാട്ടിലും എത്തിയെന്നായിരുന്നു മറുപടി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മേയർ സീറ്റ് പോലും ഭരണകക്ഷിക്കോ അവർക്കു പിന്തുണനൽകുന്നവർക്കോ ലഭിക്കില്ല. ആളുകൾ യോഗ്യതയുള്ള സ്ഥാനാർഥികൾക്ക് മാത്രമേ വോട്ടുചെയ്യൂ – ഭാരതി പറഞ്ഞു.


















































