കൊച്ചി : എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പ്രതി ധനേഷ് പോലീസിനു മൊഴി നൽകി. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുക. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കുട്ടികളുടെ അച്ഛൻ ആശുപത്രിയിലായിരുന്ന സമയത്താണ് അമ്മ ധനേഷുമായി അടുത്തത്. ടാക്സി ഡ്രൈവറായിരുന്ന ഇയാളുടെ കാറിലായിരുന്നു ഇവർ ആശുപത്രിയിൽ പോയിരുന്നത്. കുട്ടികളുടെ അച്ഛൻ മരിച്ചതോടെ പെൺകുട്ടികളുടെ അമ്മയോടൊപ്പം ധനേഷ് താമസമാക്കി.
പെൺകുട്ടികളെ രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെൺകുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.
പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് രണ്ടു വർഷത്തോളം പീഡനത്തിനിരയായത്. പീഡനത്തിനിരയായ പന്ത്രണ്ടുവയസുകാരി പഠിക്കുന്ന സ്കൂളിലെ അധ്യാപികയുടെ മകൾക്ക് ഇക്കാര്യം സൂചിപ്പിച്ച് എഴുതിയ കത്തിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. അതേസമയം പ്രതി പെൺകുട്ടികളുടെ കൂട്ടുകാരികളേയും വലയിലാക്കാൻ നോട്ടമിട്ടിരുന്നു. ഇതിനായി കുട്ടികളോട് കൂട്ടുകാരികളെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവരുവാൻ നിർബന്ധിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.