ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സി.പി.എം അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.
രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും ഭാവിയിലെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.
കോച്ച് ഫാക്ടറി പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അറിയിച്ചു.
പ്രതിപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ രാജ്യസഭ എം.എസ്.എം.ഇ ബിൽ പാസാക്കി. തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു.

















































