തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഫണ്ട് വിനിയോഗ വിവാദം കത്തിപ്പടരുന്നതിനിടെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് പി സി ജോർജ്ജ്. പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നുവെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാൽ ലിസ്റ്റിൽ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോൾ അവരിലേക്കൊന്നും ആ പണം എത്തിയില്ലെന്ന് വ്യക്തമായെന്നും പി സി ജോർജ്ജ് വെളിപ്പെടുത്തി.
ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ലെന്നും ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാട് ആണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും പിസി ജോർജ് പറഞ്ഞതായി റിപ്പോർട്ടർ പുറത്തുവിട്ടു. പരമാവധി നാൽപ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോൾ എ ക്ലാസ് മണ്ഡലങ്ങളിൽ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോർജ് പറയുന്നു.
‘ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച 31000 രൂപ പോലും കൊടുത്തില്ല. അത്ര വൃത്തികെട്ടവന്മാരാണ് പാർട്ടിയിലുളളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. ഞാനാണ് പ്രാകുന്നത്’, പി സി ജോർജ് പറഞ്ഞു.




