ബെംഗളൂരു: ദുർമന്ത്രവാദം ചെയ്ത് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയിൽ നടന്ന സംഭവത്തിൽ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.
ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നൽകിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞാണ് മോഹൻകുമാർ യുവതിയുമായി അടുത്തത്. പൂജകൾക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ചടങ്ങിന്റെ ഭാഗമെന്ന പേരിൽ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.
ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു അവരോട് നിർദേശിച്ചത്.
വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്‌നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പോലീസിൽ പരാതി നൽകുകയും ചെയതത്. ഒളിവിൽ പോയ മോഹൻ കുമാറിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
















































