ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി–സാൻ ഫ്രാൻസിസ്കോ സർവീസ് നടത്തിയ AI173 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. ഏകദേശം 230 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എട്ട് മണിക്കൂറിലേറെ സമയം ആകാശത്ത് കഴിഞ്ഞ ശേഷമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ, നിശ്ചിത സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് വിമാനം തിരിച്ചു വിളിച്ചതെന്ന് അറിയിച്ചു. വിമാനത്തിന് യാതൊരു അപകടവും സംഭവിക്കാതെ സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തതായും പിന്നീട് സമഗ്ര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം, വിമാനം ചൈനീസ് വ്യോമപരിധിയിൽ പ്രവേശിച്ചതിന് ശേഷം ഏകദേശം മൂന്ന് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചുപോകാനുള്ള തീരുമാനം എടുത്തത്. തുടർന്ന് വിമാനം എട്ടുമണിക്കൂറോളം ആകാശത്ത് തുടരുകയും പിന്നീട് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം വിമാന സൗകര്യങ്ങൾ ഒരുക്കുന്നതായും, അതുവരെ ഭക്ഷണം, ഹോട്ടൽ താമസം, യാത്ര പുനഃക്രമീകരണം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.
അതേസമയം മെയ് 21 ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം എഞ്ചിന് തീപിടിച്ചിരുന്നു.



















































