കൽപറ്റ: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിൽ. സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസം എറണാകുളം കളമശേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. നേരത്തെ സബിത്തിന്റെ കാർ കോഴിക്കോട്ട് നിന്നും പിടികൂടിയിരുന്നു.
തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ മോഷ്ടിച്ച കേസിലാണ് സബിത്ത് ഒളിവിൽ പോയത്. ജൂൺ ഏഴിന് പിടികൂടിയ ഏഴ് ചാക്ക് നിരോധിത ഉൽപന്നം കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ പരിസരത്തെ മുറിയിൽ സൂക്ഷിച്ചിരുന്നു. സെപ്റ്റംബർ 10ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടമായത് മനസിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം ബോധ്യപ്പെട്ടത്. സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സബിത്ത് മുറി തുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവിൽ പോയി. സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.





