സിഡ്‌നി: ബെയ്ജിങ്ങിൽ നടന്ന ഹൈറോക്‌സ് മത്സരത്തിനിടെ മലവിസർജനം നടത്തിയ ശേഷവും മത്സരം തുടർന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ താരം ജോവാന വിയറ്റ്‌റിക്. ട്രാക്കിൽ നിന്ന് പിന്മാറാതിരുന്നത് തെറ്റായ തീരുമാനമായിരുന്നുവെന്ന് സമ്മതിച്ച താരം, മത്സരത്തിൽ ഒന്നാമതെത്തിയതിന് ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുകയാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോവാന പ്രതികരിച്ചത്.
ചൈനയിലെ ജനങ്ങളോടും സഹമത്സരാർഥികളോടും കാണികളോടും ഹൈറോക്‌സ് സംഘാടകരോടും ആത്മാർഥമായി മാപ്പ് ചോദിക്കുന്നതായി ജോവാന പറഞ്ഞു. മത്സരം ആരംഭിക്കുമ്പോൾ താൻ ആരോഗ്യവതിയായിരുന്നെന്നും അസുഖം വരുമെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ ആരോഗ്യപ്രശ്നം അനുഭവപ്പെട്ടപ്പോൾ ട്രാക്കിൽ നിന്ന് പിന്മാറേണ്ടതായിരുന്നുവെന്നും മത്സരം തുടരാനുള്ള തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ജോവാന പറഞ്ഞു.
സംഭവത്തെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും മത്സരത്തിനിടെ മറ്റുള്ളവർക്കുണ്ടായ തടസ്സങ്ങൾക്കും താരം ക്ഷമ ചോദിച്ചു. മത്സരങ്ങളേക്കാൾ ജീവിതത്തിൽ പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ടെന്നും എപ്പോഴാണ് പിന്മാറേണ്ടതെന്ന് താൻ തിരിച്ചറിഞ്ഞെന്നും ജോവാന കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് മാറിനിന്ന് കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കുമെന്നും താരം അറിയിച്ചു.
മത്സരത്തിനിടെ മലവിസർജനം നടത്തിയ ശേഷവും ജോവാന മത്സരം തുടർന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ട്രാക്ക് മലിനമായതോടെ മറ്റ് മത്സരാർഥികൾക്കും ബുദ്ധിമുട്ടുണ്ടായെന്നായിരുന്നു വിമർശനം. വനിതാ വിഭാഗത്തിലെ ലോക റെക്കോർഡ് ഉടമയായ ജോവാന കടുത്ത ശാരീരിക സമ്മർദ്ദത്തെ തുടർന്നാണ് മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ ഹൈറോക്‌സ് മത്സരച്ചട്ടങ്ങളിലും മാറ്റം വരുത്തി. അത്‌ലറ്റിന്റെ രക്തം, ഛർദി, മൂത്രം, മലം എന്നിവ മത്സരസ്ഥലത്തോ മത്സര ഉപകരണങ്ങളിലോ പടർന്നാൽ റേസ് ഡയറക്ടർക്ക് താരത്തെ മത്സരത്തിൽനിന്ന് പിൻവലിക്കാനുള്ള പൂർണ അധികാരം നൽകിയാണ് നിയമം പരിഷ്കരിച്ചത്.






