ഇസ്ലാമാബാദ്; സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മക്ക പ്രതിരോധ കരാർ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഓഗസ്റ്റ് ഏഴിന് ഒപ്പുവെച്ച കരാറാണ് മക്ക കരാർ അഥവാ മക്ക പാക്ട്.
നാറ്റോയുടെ ആർട്ടിക്കിൾ 5ന് സമാനമായ വ്യവസ്ഥയാണ് കരാറിലുള്ളത്. നാറ്റോ ആർട്ടിക്കിൾ 5 പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. സമാനമായി, പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് മക്ക കരാറിലെ വ്യവസ്ഥ.
എന്നാൽ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടും കരാർ ഇതുവരെ ഔദ്യോഗികമായി സജീവമാക്കിയിട്ടില്ല. മക്ക കരാർ പാക്കിസ്ഥാന് ബാധകമാണെന്നും അതിന്റെ ഭാഗമായി രാജ്യത്തിനുള്ള ബാധ്യതകൾ നിറവേറ്റുമെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. ബുധനാഴ്ച ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്. ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റും,” ആസിഫ് പറഞ്ഞു.
അതേസമയം മക്ക നഗരത്തിലേക്ക് നീങ്ങിയ ഹൂതി ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഹൂതികൾ ഈ അവകാശവാദം നിഷേധിച്ചു. ഇസ്ലാമിൽ പ്രധാനപ്പെട്ട വിശുദ്ധ കേന്ദ്രമായ മക്കയെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിക്കില്ലെന്നും സൗദി ഭരണകൂടം പഴകിയ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഹൂതികൾ ആരോപിച്ചു.
ഡ്രോൺ സംഭവത്തെ പാക്കിസ്ഥാൻ അപലപിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനായി സംഭാഷണവും നയതന്ത്ര ശ്രമങ്ങളും പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ പ്രതിരോധത്തിന് പാക്കിസ്ഥാൻ പൂർണ പിന്തുണ നൽകുമെന്നും റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മക്ക ആക്രമിക്കപ്പെട്ടാൽ വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും അത് സംരക്ഷിക്കേണ്ടത് പാക്കിസ്ഥാന്റെ കടമയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഭൂപ്രദേശപരമായ അഖണ്ഡതയോ അതിർത്തികളോ ലംഘിക്കപ്പെട്ടാൽ പരസ്പര പ്രതിരോധ സഹായം നൽകുന്നതാണ് മക്ക കരാറിന്റെ പ്രധാന വ്യവസ്ഥയെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാൻ ഇറാനുമായും ചർച്ച നടത്തി. പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കഴിഞ്ഞയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി വിഷയം ഉന്നയിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ യെമനിലെ സംഘർഷത്തിൽ ഇറാന് പങ്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. ഹൂതികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും സ്വന്തം താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണ് അവർ തീരുമാനങ്ങളെടുക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കിയിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ ഇറാന്റെ ആക്സിസ് ഓഫ് റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഹൂതികളെ പൊതുവെ കണക്കാക്കുന്നത്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുല്ലയും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.




