കൊച്ചി: മെസിയുടെ പേരിൽ സ്‌പോൺസർ തട്ടിപ്പ് നടത്തിയ കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് പോലീസ് എഫ്ഐആർ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്.
സർക്കാർ മെസ്സി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐടി അംഗമായ പി വിക്രമൻ ആണ് തൃക്കാക്കര അസിസ്റ്റന്റെ കമ്മിഷണർക്ക് പരാതി നൽകിയത്. കേസിലെ ഒന്നാം പ്രതി ആന്റോ, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എഫ്ഐആറിൽ പറയുന്നതു പ്രകാരം ആന്റോ മറ്റുപ്രതികളും ചേർന്ന് 2024 ഡിസംബർ 20ന് മുൻപ് മുതൽ ഗൂഢാലോചന നടത്തി സർക്കാരിനെ വഞ്ചിച്ചു. വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു.
അതേസമയം മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസിലും എസ്.ഐ.ടിയുടെ പരിശോധന നടന്നിരുന്നു. ഇന്ന് പുലർച്ചെ മുതൽ അഞ്ചിടങ്ങളിലായിരുന്നു എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ റെയ്ഡ്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായിരുന്നു മിന്നൽ പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടി ആദ്യ എഫ്എആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ചശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു.
മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തു; പരാതി






