വാഷിങ്ടൺ: മെയിൽ- ഇൻ ബാലറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തന്റെ നീക്കം തടഞ്ഞ അമേരിക്കൻ സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ആദ്യ ഭരണകാലത്ത് സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്ത ജഡ്ജിമാരായ ആമി കോണി ബാരറ്റ്, ബ്രെറ്റ് കവനോ, നീൽ ഗോർസച്ച് എന്നിവരെയും ട്രംപ് പ്രത്യേകം വിമർശിച്ചു. സുപ്രീം കോടതിക്കെതിരെ ഒരു അമേരിക്കൻ പ്രസിഡന്റ് നടത്തുന്ന അപൂർവവും കടുത്തതുമായ വിമർശനമാണിതെന്നും റിപ്പോർട്ട്
മെയിൽ- ഇൻ വോട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ട്രംപ് മാർച്ചിൽ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെളിവുകളൊന്നും മുന്നോട്ടുവയ്ക്കാതെയാണ് മെയിൽ വഴി നടക്കുന്ന വോട്ടെടുപ്പ് തട്ടിപ്പിന് സാധ്യതയുള്ളതാണെന്ന് ട്രംപ് ആരോപിച്ചത്. ഇതിനെതിരെ വിവിധ നിയമപോരാട്ടങ്ങൾ ആരംഭിക്കുകയും ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുകയും ചെയ്തു.
നവംബർ മൂന്നിന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതി തിങ്കളാഴ്ച നൽകിയത്. മെയിൽ-ഇൻ ബാലറ്റുകൾ നിയന്ത്രിക്കാനുള്ള ഉത്തരവ് തടഞ്ഞുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് നീക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിയന്ത്രണം നടപ്പാക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് മതിയായ സമയം ലഭ്യമല്ലെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.
സുപ്രീം കോടതിയിലെ ഭൂരിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ആവശ്യമായ ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ ചില തീരുമാനങ്ങളാണ് സുപ്രീം കോടതി എടുത്തതെന്നും ട്രംപ് പറഞ്ഞു.
താൻ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളതെന്നായിരുന്നു ബാരറ്റ്, കവനോ, ഗോർസച്ച് എന്നിവരെ പരാമർശിച്ചുള്ള ട്രംപിന്റെ വിമർശനം. സുപ്രീം കോടതിയെ വിമർശിക്കുന്നത് ഒരു പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം സാധാരണ കാര്യമല്ലെന്നും ട്രംപ് തന്നെ സമ്മതിച്ചു. എന്നാൽ താൻ സ്നേഹിക്കുന്ന അമേരിക്കയോടുള്ള കടമയുടെ ഭാഗമായാണ് വിമർശനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒമ്പതംഗ സുപ്രീം കോടതി ബെഞ്ചിൽ ആറ് യാഥാസ്ഥിതിക ജഡ്ജിമാരാണുള്ളത്. ഇവരിൽ ജസ്റ്റിസുമാരായ ക്ലാരൻസ് തോമസും സാമുവൽ അലിറ്റോയും മാത്രമാണ് ട്രംപിന്റെ മെയിൽ-ഇൻ ബാലറ്റ് നിയന്ത്രണത്തെ തടഞ്ഞ ഭൂരിപക്ഷ വിധിയോട് വിയോജിച്ചത്. ബ്രെറ്റ് കവനോ ഭൂരിപക്ഷ വിധിയോട് യോജിച്ചെങ്കിലും മറ്റൊരു അഭിപ്രായത്തിൽ ട്രംപിന്റെ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ നിയമപരമായി സാധുവായേക്കാമെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പാക്കാൻ സംസ്ഥാന-പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മതിയായ സമയം ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ സംസ്ഥാനങ്ങൾക്കാണ് വിപുലമായ അധികാരമെന്നും ഫെഡറൽ സർക്കാരിന്റെ ഇടപെടൽ പരിമിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ ചോദ്യം ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ ട്രംപ് ഭയാനകവും രാഷ്ട്രീയ പ്രേരിതവുമാണ് എന്നും വിശേഷിപ്പിച്ചു.
അതേസമയം, ഡെമോക്രാറ്റിക് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ സുപ്രീം കോടതി ശരിയായ തീരുമാനമാണ് എടുത്തതെന്ന് പ്രതികരിച്ചു. ട്രംപിന്റെ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. മെയിൽ-ഇൻ വോട്ടിങ് അഴിമതിക്ക് വഴിയൊരുക്കുന്നുവെന്ന ആരോപണം ട്രംപ് പലതവണ ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ ഈ സംവിധാനത്തിലൂടെ വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ പ്രൈമറിയിലും ട്രംപ് മെയിൽ വഴി വോട്ട് ചെയ്തിരുന്നു.
ലോകത്ത് 30-ലേറെ രാജ്യങ്ങളിൽ പൗരന്മാർക്ക് മെയിൽ ബാലറ്റ് വഴി വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. അമേരിക്കയിൽ മെയിൽ-ഇൻ വോട്ടിങ് സംബന്ധിച്ച രാഷ്ട്രീയ തർക്കം വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും നവംബർ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വീണ്ടും ശക്തമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്.
കോൺഗ്രസിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമാണുള്ളത്. എന്നാൽ ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സെനറ്റിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. ട്രംപിന്റെ അംഗീകാര റേറ്റിങ് ദുർബലമായി തുടരുന്നതും ജീവിതച്ചെലവ് വർധിക്കുന്നതിൽ വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തിയും ഇറാനുമായുള്ള തുടരുന്ന യുദ്ധവും റിപ്പബ്ലിക്കൻ പാർട്ടിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
മിഡ്‌ടേം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയന്ത്രണം നഷ്ടപ്പെട്ടാൽ ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ നിയമനിർമാണ അജണ്ടകൾക്ക് വലിയ തിരിച്ചടി നേരിടാം. കൂടാതെ ഭരണകൂടത്തിനെതിരെ കോൺഗ്രസ് അന്വേഷണങ്ങൾ ശക്തമാകാനും സാധ്യതയുണ്ട്. മൂന്നാമതൊരു ഇംപീച്ച്മെന്റ് നടപടിക്കുള്ള രാഷ്ട്രീയ സാഹചര്യം പോലും രൂപപ്പെടാമെന്ന വിലയിരുത്തലുകളും ഇതിനകം ഉയർന്നിട്ടുണ്ട്. മെയിൽ-ഇൻ ബാലറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അതിനെതിരായ ട്രംപിന്റെ രൂക്ഷ പ്രതികരണവും ഇതോടെ അമേരിക്കൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിർണായക വിഷയമായി മാറുകയാണ്.






