പാലക്കാട്: അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നിരുന്നതായാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ച പ്രാഥമിക സൂചന.
ഞായറാഴ്ച ഉച്ചയോടെയാണ് പുഴയോരത്ത് കാലിമേക്കാനെത്തിയവർ ഒഴുകിയെത്തി കരയിൽ തങ്ങിക്കിടന്ന മൂന്ന് ചാക്കുകൾ കണ്ടത്. ആദ്യ ചാക്ക് തുറന്നുനോക്കിയപ്പോൾ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പതോളം വയസ് തോന്നിക്കുന്ന യുവതിയുടെയും അഞ്ചുവയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും ശിരസ്സുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇവയ്ക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇടുപ്പിന് സമീപം ശരീരം മടക്കിയ നിലയിലും കൈകാലുകൾ ചേർത്തുവെച്ച നിലയിലുമായിരുന്നു മൃതദേഹം ചാക്കിനുള്ളിൽ കയറ്റിയിരുന്നത്.
യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ കൃത്യം നടത്തുക പ്രയാസമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ശരീരങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞശേഷം മടക്കിയാണ് ചാക്കുകളിൽ നിറച്ചത്. ഇതോടെ സംഭവത്തിൽ ഒന്നിലേറെ പേർക്ക് പങ്കുണ്ടാകാമെന്ന സംശയവും ശക്തമായി.
മൂന്ന് ദിവസം മുൻപുവരെ ഭവാനിപ്പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാകാം ചാക്കുകൾ പുഴയോരത്ത് അടിഞ്ഞതെന്നാണ് പോലീസിന്റെ നിഗമനം.
അഗളി ഡിവൈ.എസ്.പി. ആർ. അശോകന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഗളി സി.ഐ. സി. രതീഷ് ഉൾപ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അട്ടപ്പാടിയിലും തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുതുടങ്ങി.
മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും വിതരണം ചെയ്യുന്ന ബിരിയാണി അരിയുടേതാണെന്നാണ് വിവരം. ചാക്കുകൾ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ തിരിച്ചറിയലും സംഭവത്തിന്റെ പിന്നിലെ സാഹചര്യങ്ങളും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






