കോഴിക്കോട്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. യുഡിഎഫിന്റെ ഭാഗമായാൽ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിൽ തുടരുന്നതുപോലെ കേരളത്തിലും സിപിഐയ്ക്ക് യാതൊരു വളച്ചുകെട്ടുമില്ലാതെ മുന്നോട്ട് പോകാനാകുമെന്നും കെ.എൻ.എ ഖാദർ ലേഖനത്തിൽ വിശദീകരിക്കുന്നു.
ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ജനപ്രതിനിധികളുടെ കൂടുമാറ്റവും മുന്നണി മാറ്റവും പുതിയ സംഭവമല്ലെന്നും കേരളത്തിലെ കനത്ത തോൽവിക്ക് പിന്നാലെ എൽഡിഎഫ് അനൈക്യമുന്നണിയായി പുകയുകയാണെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിൽ സിപിഐ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് സിപിഎമ്മിന് നഷ്ടപ്പെടുത്താൻ സിപിഐ ശ്രമിച്ചേക്കാം. യുഡിഎഫിന് ബാക്കിയുള്ള 30 ഫസ്റ്റ് വോട്ടുകളും സിപിഐയുടെ എട്ട് വോട്ടുകളും പ്രയോജനപ്പെടുത്തിയാൽ യുഡിഎഫിന് ഒരു രാജ്യസഭാ സീറ്റ് കൂടി നേടാനും നിയമസഭയിലെ ഭൂരിപക്ഷം 110 ആയി ഉയർത്തി എൽഡിഎഫിൽ പിളർപ്പുണ്ടാക്കാനും സാധിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നം കേവലം പാർലമെന്ററി പദവികൾ മാത്രമല്ലെന്നും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണെന്നും കെ.എൻ.എ ഖാദർ പറയുന്നു. 1964ലെ പിളർപ്പിന് കാരണമായ കാര്യങ്ങൾ അസത്യമാണെന്ന വാദം സിപിഐ ഉപേക്ഷിച്ചിട്ടില്ലെന്നും മാതൃസംഘടനയായ സിപിഐ, സിപിഎമ്മിലേക്ക് പോകുന്നത് നടക്കാത്ത സ്വപ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിപിഐ യുഡിഎഫുമായി സഹകരിച്ചാൽ അവരുടെ പാർട്ടി നിലപാടുകൾക്ക് ക്ഷതം സംഭവിക്കില്ലെന്നും ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും കെ.എൻ.എ ഖാദർ പറയുന്നു. സിപിഎം കേരള ഘടകത്തിന്റെ വീഴ്ചകളുടെ ഭാരം പേറേണ്ടി വരില്ലെന്നതാണ് സിപിഐക്ക് ഏറ്റവും വലിയ ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






