ജയ്പുർ: സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പരിഹാസവുമായി ബി.ജെ.പി. ജയ്പുരിലെ ബഗറു നിയമസഭാ മണ്ഡലത്തിലുള്ള രാമപുര കൻവർപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് ഗുണ്ടകളാണെന്ന് സി.ജെ.പി ആരോപിച്ചപ്പോൾ, ആരോപണം തള്ളിയ ബി.ജെ.പി നേതൃത്വം സി.ജെ.പിയെ രൂക്ഷമായി പരിഹസിച്ചു. “എന്താണ് സി.ജെ.പി? വീടിനുള്ളിൽ പാറ്റയെക്കൊണ്ട് യാതൊരു ഉപയോഗവുമില്ല. കുട്ടികളും യുവാക്കളുമാണ് വീടിനുള്ളിൽ കഴിയേണ്ടത്,” എന്നായിരുന്നു ജയ്പുർ ബി.ജെ.പി എം.എൽ.എ ഗോപാൽ ശർമയുടെ പരിഹാസം.
വർഷങ്ങളായി ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂൾ സന്ദർശിക്കാനാണ് സി.ജെ.പി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗ്രാമവാസികളല്ല, മറിച്ച് പുറത്തുനിന്നെത്തിയ ബി.ജെ.പി ഗുണ്ടകൾ വോളണ്ടിയർമാരെ ക്രൂരമായി മർദിച്ചുവെന്നും, ഒരു പ്രവർത്തകന്റെ കൈ ഒടിച്ചുവെന്നും അശുതോഷ് രങ്ക ആരോപിച്ചു. വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സി.ജെ.പിയുടെ ആരോപണങ്ങൾ ബി.ജെ.പി നേതാക്കൾ പൂർണമായും നിഷേധിച്ചു.
കോൺഗ്രസ് പ്രവർത്തകർ സി.ജെ.പി എന്ന മുഖംമൂടി അണിഞ്ഞ് ഗ്രാമങ്ങളിലെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് രാജസ്ഥാൻ മന്ത്രി ജവഹർ സിങ് ബേധം ആരോപിച്ചു. സി.ജെ.പി അരാജകവാദികളുടെ പാർട്ടിയാണെന്നും സ്കൂൾ നന്നാക്കാനല്ല, കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അവർ എത്തിയതെന്നും മന്ത്രി അവിനാശ് ഗെലോട്ടും പറഞ്ഞു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേരിനെച്ചൊല്ലി ഗോപാൽ ശർമ എം.എൽ.എ സി.ജെ.പിയെ അധിക്ഷേപിച്ചത്.






