തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി പുറത്ത് പറയാൻ കഴിയാത്ത എന്ത് ഡീലാണ് നടത്തിയതെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ യാത്രയിൽ ആരെയെങ്കിലും കണ്ടതായി ഒരു ഔദ്യോഗിക രേഖയിലും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയതെന്ന വിശദീകരണം ഓരോരോ കള്ളങ്ങൾ പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കാനുള്ള ശ്രമമാണെന്നും ഗോവിന്ദൻ ആരോപിച്ചു.
മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിലും എം.വി. ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചെന്നും സംസ്ഥാനത്തുള്ളത് ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിക്കുന്നുവെന്ന തരത്തിലാണ് സ്ത്രീകളെ ആക്ഷേപിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രിയദർശിനി പദ്ധതി ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നടപ്പാക്കുന്നതെന്നും അത് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആരോപണത്തിലും എം.വി. ഗോവിന്ദൻ മറുപടി നൽകി. സംഭവം നടന്നത് 2017ലാണെന്നും അന്ന് പിണറായി വിജയൻ തൃശൂരിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘത്തെ അടിയന്തരമായി കാണുന്നതിനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

















































