കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപ്രവൃത്തികൾക്ക് മുന്നിൽ തന്റെ പേരോ വീട്ടുപേരോ എഴുതി വയ്ക്കേണ്ടതില്ലെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ. വേറിട്ട പ്രഖ്യാപനം നടത്തി. പൂഞ്ഞാറിലെ ആർ. ശങ്കര മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.
കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികൾ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എംഎൽഎ ഫണ്ട് നൽകുമ്പോൾ തൻ്റെ പേര് അവിടെ എഴുതി വെയ്ക്കലൊന്നും വേണ്ട എന്ന് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റുമാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എൽ.എ പ്രസംഗത്തിൽ പറയുന്നു.
ഞാനുൾപ്പെടുന്ന ജനങ്ങളുടെ നികുതിപ്പണമാണിത്. സർക്കാർ എംഎൽഎ ഫണ്ട് ആയി ഇത് തരുമ്പോൾ അതിൽ തന്റെ പേരും, വീട്ടുപേരും എഴുതിവെക്കേണ്ട കാര്യമുണ്ടോ? മാനസികമായി ഇതിനോട് യോജിക്കാൻ കഴിയില്ല. സർക്കാർ തരുന്ന ഫണ്ടാണ്. എൻ്റെ ഉത്തരവാദിത്വമാണ് കൃത്യമായി മണ്ഡലത്തിൽ ഫണ്ട് വിനിയോഗിക്കുക എന്നത്. അല്ലാതെ നിങ്ങൾ ജയിപ്പിച്ചു വിട്ട ശേഷം താൻ വകുപ്പു പറയേണ്ടതില്ല.
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്നാണ് ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നത്. ഈ കർമ്മം ചെയ്യാനാണ് ജനങ്ങൾ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. അല്ലാതെ ഫണ്ട് വിനിയോഗിച്ച് ശേഷം ചെണ്ട പൊട്ടി നാട്ടുകാരെ അറിയിക്കേണ്ടതില്ല എന്നും സെബാസ്റ്റ്യൻ എം.ജെ പറയുന്നു. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി, ഭംഗിയായി ചെയ്തിരിക്കുമെന്നും പറഞ്ഞതാണ് അദ്ദേഹം തൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
ഏതായാലും പൂഞ്ഞാർ എം.എൽ.എ യുടെ ഈ പ്രസംഗം ചുരുങ്ങിയ സമയം കൊണ്ട് തന്നെ തരംഗമായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് കന്നിയങ്കത്തിൽ തന്നെ വിജയം നേടിയാണ് സെബാസ്റ്റ്യൻ എം.ജെ നിയമസഭയിലേക്ക് എത്തിയത്.















































