ഹൈദരാബാദ്: സഹപരിശീലകയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡി, സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തി. പരാതിക്കാരിയുമായി താൻ പ്രണയബന്ധത്തിലായിരുന്നുവെന്നും, വിവാഹശേഷവും ആ ബന്ധം തുടരാൻ യുവതി തന്നെയാണ് നിർബന്ധിച്ചിരുന്നതെന്നും ഉദയ് അവകാശപ്പെട്ടു.
ഹൈദരാബാദ് എറഗഡ്ഡയിലെ സുഹൃത്തിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ബോധരഹിതനായി കണ്ടെത്തിയ ഉദയ് കൃഷ്ണ റെഡ്ഡി ആശുപത്രിയിൽ ചികിത്സയിലാണ്. അമിതമായി മദ്യം കഴിച്ചതാണ് ബോധക്ഷയത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നെങ്കിലും, അതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ പരാതി നൽകിയത്. മോശം സന്ദേശങ്ങൾ അയച്ചത്, അധിക്ഷേപകരമായി പെരുമാറിയത്, ശാരീരികവും ലൈംഗികവുമായ പീഡനം, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
വാട്‌സ്ആപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും സഹപരിശീലകർക്കു മുന്നിൽ അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും പരാതിക്കാരി ആരോപിച്ചു. കൂടാതെ മറ്റൊരു ട്രെയിനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഉദയ് ആവർത്തിച്ച് ആരോപിക്കുകയും അത് സമ്മതിക്കാൻ നിർബന്ധിക്കുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോ രഹസ്യമായി പകർത്തിയെന്നും പിന്നീട് അത് ഭർത്താവിന് അയച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അട്ടാപ്പൂർ പൊലീസ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഞായറാഴ്ച മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ ഉദയ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് മദ്യക്കുപ്പിയും സാനിറ്റൈസറും കണ്ടെത്തിയതിനെ തുടർന്ന് രണ്ടും കഴിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ വയർ ശുദ്ധീകരിച്ചതിൽ മരുന്നുകളുടെയോ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിന് തൊട്ടുമുമ്പ് തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഉദയ് കൃഷ്ണ റെഡ്ഡി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പൊലീസ് കോൺസ്റ്റബിളായി സേവനം ആരംഭിച്ച് ഐപിഎസ് ഉദ്യോഗസ്ഥനായി ഉയർന്ന വ്യക്തിയാണ് ഉദയ് കൃഷ്ണ റെഡ്ഡി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

















































