തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ് എൽഡിഎഫിൻേതെന്നായിരുന്നു പികെ ബഷീറിന്റെ പരിഹാസം.
ഈ പദ്ധതിയിൽ ഒപ്പിട്ടത് എൽഡിഎഫ് സർക്കാരാണെന്നും അതിനാൽ ഈ പദ്ധതിയുടെ ‘ബാപ്പ’ എൽഡിഎഫ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസമേഖലയിലെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തിൽ നടപ്പാക്കണമെന്നത് യുഡിഎഫ് ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പി.കെ. ബഷീർ നേരത്തെ പറഞ്ഞിരുന്നു. ഘടകകക്ഷി നേതാക്കൾ ചർച്ചചെയ്തേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കൂ. ഇങ്ങനെയുള്ള നയങ്ങളിൽ അഭിപ്രായം പറയേണ്ടത് മുസ്‌ലിംലീഗിന്റെ സംസ്ഥാനകമ്മിറ്റിയാണ്.
അതുപോലെ പി.എം. ശ്രീ പദ്ധതിക്ക് കരാറുണ്ടാക്കിയത് പിണറായി സർക്കാർ ആണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മറിച്ച് അതിന്റെ നാനാവശങ്ങളും പഠിക്കും. ഇതു പഠിക്കാൻ എൽഡിഎഫ് സർക്കാർ ഏഴുമാസം സബ് കമ്മിറ്റിയുണ്ടാക്കി ഒന്നും ചെയ്യാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

















































