തിരുവനന്തപുരം: ഭരണസ്തംഭനവും കാപ്പാ കേസ് പ്രതിയായ കൗൺസിലറെ പുറത്താക്കണമെന്ന ആവശ്യവും ചൊല്ലി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം തിങ്കളാഴ്ച വൻ സംഘർഷത്തിലേക്ക് വഴിമാറി. കൗൺസിൽ ഹാളിൽ യു.ഡി.എഫ്., ബി.ജെ.പി. കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ വനിതാ കൗൺസിലർമാർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു.
വൻ പ്രതിഷേധം മുൻകൂട്ടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾക്ക് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് കോർപ്പറേഷൻ ആസ്ഥാനത്ത് ഒരുക്കിയത്. കന്റോൺമെന്റ് എ.സി.പി.യുടെയും വിവിധ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നെങ്കിലും കൗൺസിൽ ഹാളിനുള്ളിലെ സംഘർഷത്തിൽ പോലീസിന്റെ ഇടപെടൽ പരിമിതമായി.
യോഗം ആരംഭിച്ചതോടെ മേയർ വി.വി. രാജേഷ് സംസാരിക്കാൻ തുടങ്ങിയ സമയത്തുതന്നെ കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. കാപ്പാ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴങ്ങി. അതേസമയം, മേയർ ഓഫീസ് ഉപരോധത്തിനിടെ പരിക്കേറ്റ എൽ.ഡി.എഫ്. കൗൺസിലർമാരായ എസ്.എസ്. സിന്ധു, സിന്ധു ശശി എന്നിവരെ വീൽചെയറിലെത്തിച്ച് എൽ.ഡി.എഫ്. അംഗങ്ങളും പ്രതിഷേധം ശക്തമാക്കി. “ഗുണ്ടാനേതാവിനെ പുറത്താക്കുക”, “നഗരത്തെ ഗുണ്ടാമുക്തമാക്കുക” എന്നീ മുദ്രാവാക്യങ്ങളാണ് എൽ.ഡി.എഫ്. ഉയർത്തിയത്.
ഇതിനിടെ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. ഷാജിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും നിലപാട് ഒരുപോലെയാണെന്ന് മേയർ വ്യക്തമാക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. അജൻഡ ചർച്ച ചെയ്യണമെന്ന് മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മറുവശത്ത് ബി.ജെ.പി. അംഗങ്ങളും മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ബഹളത്തിനിടെ എഴുന്നൂറിലധികം അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് വെറും ഏഴ് മിനിറ്റിനുള്ളിൽ മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു.
യോഗം അവസാനിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ അതിരൂക്ഷമായത്. ഹാജർബുക്കിൽ കാപ്പാ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലി യു.ഡി.എഫ്. പ്രതിഷേധം ഉയർത്തി. ഇതോടെ ബി.ജെ.പി. കൗൺസിലർമാരും രംഗത്തെത്തിയതോടെ വാക്കേറ്റം കൈയാങ്കളിയായി. ശബരീനാഥന്റെ കഴുത്തിന് അടിയേറ്റതായും ചെമ്പഴന്തി ഉദയന്റെ ഷർട്ട് കീറിയതായും ഇരുവിഭാഗവും ആരോപിച്ചു. പാളയം കൗൺസിലർ ഷേർളി, അനിത അലക്സ്, അർച്ചന മണികണ്ഠൻ, സന്ധ്യാറാണി ഉൾപ്പെടെ നിരവധി വനിതാ കൗൺസിലർമാർക്കും മർദനമേറ്റതായി പരാതിയുണ്ട്. ഏകദേശം ഒരു മണിക്കൂറിലേറെ നീണ്ട സംഘർഷത്തിനൊടുവിലാണ് സ്ഥിതി ശാന്തമായത്.
സംഭവത്തിന് പിന്നാലെ പരസ്പര ആരോപണങ്ങളുമായി രാഷ്ട്രീയ പോരും കടുത്തു. ഹാജർബുക്ക് നശിപ്പിച്ച് കൗൺസിൽ നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചതെന്നാണ് ബി.ജെ.പി.യുടെ ആരോപണം. സ്ത്രീകളെ ആക്രമിച്ചത് യു.ഡി.എഫാണെന്നും ഡിജിറ്റൽ തെളിവുകൾ എല്ലാം പുറത്തുവരുമെന്നും വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി ചെയർമാൻ ചെമ്പഴന്തി ഉദയൻ പറഞ്ഞു.
അതേസമയം, ഭരണപരാജയം മറച്ചുവെക്കാനാണ് ബി.ജെ.പി. ഗുണ്ടായിസം കാട്ടുന്നതെന്നും വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ശാരീരികമായി ആക്രമിച്ചവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും യു.ഡി.എഫ്. നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു. വനിതാ കൗൺസിലർമാർക്കെതിരായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാറും ആവശ്യപ്പെട്ടു.
ഭരണപരാജയത്തിന്റെ നിരാശയാണ് ബി.ജെ.പി.യുടെ നടപടികളിൽ പ്രതിഫലിക്കുന്നതെന്ന് എൽ.ഡി.എഫ്. കൗൺസിലർ രാഖി രവികുമാർ പ്രതികരിച്ചു. കോർപ്പറേഷനിലെ സംഭവവികാസങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
















































