കൊല്ലം: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നൽകിയത്. എന്നാൽ എംടെക്കുകാരനായ തനിക്ക് മെറിറ്റിൽ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്ന് അരുൺ പ്രതികരിച്ചു.
2023ലാണ് ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകൻ ടി.എം അരുണിന് ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു ജൂനിയർ റിസോഴ്സ് പേഴ്സൺമാരുടെ നിയമനം. ആലപ്പുഴ ജില്ലയിലാണ് ആദ്യം അരുണിന് നിയമനം ലഭിച്ചത്.
അതേസമയം കൊല്ലത്ത് സമാന തസ്തികയിൽ ജോലി ചെയ്തയാൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് അരുണിന്റെ അപേക്ഷ പ്രകാരം സ്വന്തം ജില്ലയിലേക്ക് മാറ്റം കിട്ടി. ഇതിനിടെ ഡിഡിസി തസ്തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോൾ എന്തിന് ജെആർപിയെന്നും തസ്തിക തന്നെ ചിലർക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കരാർ ജീവനക്കാരൻറെ സ്ഥലം മാറ്റവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

















































