ബെൽഫാസ്റ്റ്: ടി 20 ലോകകപ്പ് ഷെൽഫിലെത്തിച്ച് അടുത്ത മത്സരത്തിൽ തന്നെ നാണംകെട്ട തോൽവി. ബെൽഫാസ്റ്റിൽ ഇന്ത്യക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം തന്നെ. രണ്ടാം ടി20യിൽ ഒരു റണ്ണിനാണ് അയർലൻഡിന്റെ ജയം. അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.
ടോസ് നേടി ബോളിങ് തെരഞ്ഞെടുക്കാനുള്ള കാരണമായി ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത് കാലാവസ്ഥയും വെളിച്ചവും ബോളിങ്ങിന് അനുകൂലമാണ് എന്നാണ്. ആ അഡ്വാന്റേജുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വൻ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. സഞ്ജു സാംസണും അഭിഷേക് ശർമയും ഗോൾഡൻ ഡക്കായി മടങ്ങി. ഇഷാൻ കിഷൻ (12), ശ്രേയസ് അയ്യർ (10) അക്ഷർ പട്ടേൽ (14), ശിവം ദുബെ (20) എന്നിവരും വന്നപോലെ തന്നെ മടങ്ങി. അർധസെഞ്ചുറി തികച്ച തിലക് വർമയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. തിലക് 46 പന്തിൽ നിന്ന് 55 റൺസെടുത്തു. അവസാന ഓവറുകളിൽ ഹർഷിത് റാണ കാഴ്ചവെച്ച ബാറ്റിങ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു.
20 റൺസാണ് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. നാലുപന്തിൽ നിന്ന് ഇന്ത്യ 12 റൺസെടുത്തതോടെ അവസാന രണ്ട് പന്തിൽ ലക്ഷ്യം എട്ടുറൺസായി മാറി. എന്നാൽ അഞ്ചാം പന്തിൽ ഹർഷിത് റാണ പുറത്തായി. അവസാന പന്തിൽ പ്രിൻസ് യാദവ് സിക്സറടിച്ചെങ്കിലും സ്കോർ തുല്യതയിലേക്കെത്തിക്കാൻ ഒരു റൺ കൂടി വേണമായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. അയർലൻഡിനായി ജയ് മൂന്ദ്രയും മാത്യു ഹൊള്ളാർഡും മൂന്ന് വീതം വിക്കറ്റെടുത്തു.
അതേസമയം, പ്രിൻസ് യാദവിന്റെ (3/22) ബൗളിങ് മികവിലാണ് അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഇന്ത്യ തളച്ചത്. അർഷ്ദീപ് സിങ് (2/35), ശിവം ദുബെ (2/25) എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യൻ നിരയിൽ സൂര്യാംശ് ഷെഡ്ഗെയും പ്രിൻസ് യാദവും ഇന്ന് ടി20യിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യ തോറ്റത്.















































