ഓട്ടവ: 40 വർഷങ്ങൾക്കിപ്പുറം കനിഷ്ക വിമാന ദുരന്തത്തിലെ ഖലിസ്ഥാൻ ബന്ധം ആദ്യമായി തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് 40 വർഷത്തിനു ശേഷമാണ് കാനഡ സമ്മതിക്കുന്നത്. ഭീകരവാദത്തിന്റെ ഇരകളെ ഓർമിക്കുന്ന ഈ ദിവസം എയർ ഇന്ത്യ ഫ്ലൈറ്റ് 182 വിമാനത്തിൽ ഹീനമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 329 പേരെ സിഎസ്ഐഎസ് അനുസ്മരിക്കുന്നു. 1985 ജൂൺ 23ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദികൾ സ്ഥാപിച്ച ബോംബ് പൊട്ടി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. ഇതിൽ ഭൂരിഭാഗംപേരും കനേഡിയൻ പൗരന്മാരായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണിത്.’–കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം അപകടം നടന്ന് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ട് ആദ്യമായാണ് കനിഷ്ക ദുരന്തത്തിൽ ഖലിസ്ഥാനുള്ള പങ്ക് കാനഡ സമ്മതിക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത ആക്രമണമായിരുന്നു കനിഷ്ക ദുരന്തമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അനുസ്മരിച്ചിരുന്നു.
1985ൽ മോൺട്രിയലിൽനിന്ന് ലണ്ടൻ വഴി ഡൽഹിയിലേക്ക് പറക്കവേയാണ് എയർ ഇന്ത്യയുടെ കനിഷ്ക വിമാനം സ്ഫോടനത്തെത്തുടർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നുവീണത്. ലണ്ടൻ എത്തുന്നതിന് വെറും 45 മിനിറ്റ് മുൻപായിരുന്നു സ്ഫോടനം. 29 മലയാളികളും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം വാൻകൂവറിൽ ഇറങ്ങിയപ്പോൾ കാർഗോയിലേക്ക് സ്യൂട്ട്കേസിലാക്കിയ ബോംബ് കയറ്റുകയായിരുന്നു.
കാനഡയിലെ ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസയായിരുന്നു ആക്രമണത്തിനു പിന്നിൽ, ഇന്ദർജിത് സിങ് റിയാത്, റിപുദമൻ സിങ് മാലിക്, തൽവീന്ദർ സിങ് പാർമർ എന്നിവരെ പിടികൂടിയെങ്കിലും ഇന്ദർജിത് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സുവർണക്ഷേത്രത്തിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനു പ്രതികാരമായിട്ടായിരുന്നു ഭീകരർ വിമാനം തകർത്തത്.


















































