ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു വ്യാജ രേഖയുപയോഗിച്ച് തട്ടിയെടുത്തെന്ന കേസിൽ ഇ.ഡി റെയ്ഡ്. കേസിൽ പ്രതി ചേർത്ത സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട, മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണം കൈമാറ്റവും അന്വേഷിക്കാനാണു റെയ്ഡെന്ന് അധികൃതർ പറഞ്ഞു.
അതേസമയം ഗൗതമി 2023ൽ നൽകിയ പരാതിയിൽ 7 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരിൽ ഗൗതമിക്കു സ്വന്തമായുണ്ടായിരുന്ന 46 ഏക്കർ സ്ഥലം വിൽക്കാൻ 2004ൽ തീരുമാനിച്ചതായാണു പരാതിയിൽ പറയുന്നത്. തന്റെ അവസ്ഥ ചൂഷണം ചെയ്ത്, നിർമാതാവ് സി. അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി. അന്വേഷണം നടത്തിയ പോലീസ് അളഗപ്പനും ഭാര്യയും അടക്കം 4 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ ബിജെപി നേതാക്കൾ അളഗപ്പനെ സഹായിക്കുന്ന നിലപാടെടുത്തെന്ന് ആരോപിച്ച് ഗൗതമി പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നിരുന്നു.














































