നാഗ്പൂർ: വ്യോമസേനാ ഉദ്യോഗസ്ഥന്റെ 24 വയസ്സുകാരിയായ ഭാര്യയെ പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ മുൻ സഹപാഠിയായ അയാസ് മദാരെയും കൂട്ടാളി അമീൻ ഷെയ്ഖിനെയുമാണ് പൊലീസ് പിടികൂടിയത്. മതപരിവർത്തന ചടങ്ങുകൾക്ക് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന മൗലാനയ്ക്കായി പൊലീസ് മധ്യപ്രദേശിൽ തെരച്ചിൽ വ്യാപിപ്പിച്ചു.
കോളജ് സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
എഫ്.ഐ.ആർ പ്രകാരം, 2025 ഫെബ്രുവരി 8-ന് ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ യുവതിയുടെ പാനീയത്തിൽ ലഹരിവസ്തു കലർത്തിയെന്നാണ് ആരോപണം. അബോധാവസ്ഥയിലായിരുന്ന സമയത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് അവ ഭർത്താവിന് അയയ്ക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതിന്റെ മറവിൽ യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയും കേസിലെ പ്രധാന തെളിവായി പൊലീസ് പരിഗണിക്കുന്നുണ്ട്. യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കണമെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യുവതിയെ മന്ത്രവാദത്തിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഒരു ദ്രാവകം കുടിക്കാൻ നിർബന്ധിച്ച ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയിൽ പറയുന്നു.
മെയ് 31-ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൊണ്ടുപോയതായും തുടർന്ന് മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ വെച്ച് മതപരമായ ചടങ്ങുകൾ നടത്തിയതായും പരാതിയിൽ പറയുന്നു. ചടങ്ങിനിടെ യുവതിയെ മതം മാറിയതായി പ്രഖ്യാപിക്കുകയും അയാസുമായുള്ള വിവാഹം നടന്നതായി അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ബലാത്സംഗം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


















































