കോട്ടയം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ വനിതാവിഭാഗമായ മഹിളാ മോർച്ച. ‘ഞങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും സൗജന്യമായി യാത്രചെയ്യണം… സ്ത്രീകളെ വഞ്ചിച്ചില്ലേ…’ -കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രതിഷേധത്തിനായി ബസിൽ കയറിയ മഹിളാമോർച്ച ഭാരവാഹികൾ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യയാത്ര തരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഭരണം കൈയിൽ കിട്ടിയപ്പോൾ ഓർഡിനറി മാത്രമാക്കി.
അത് പറ്റില്ല. സ്ത്രീ ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ പറ്റില്ല. ഞങ്ങൾ മഹിളാ മോർച്ചയുടെ ജില്ലാ പ്രസസിഡന്റിന്റെ നേതൃത്വത്തിലാണ് വന്നിരിക്കുന്നത്. വാഗ്ദാനം പൂർണമായും പാലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇലക്ഷന് മുമ്പും ശേഷവും അവർ ഓർഡിനറി ബസ് മാത്രം എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഗവൺമെന്റ് ബസുകളിൽ സൗജന്യം എന്നാണ് പറഞ്ഞത്. അത് നടപ്പിലാക്കിയോ ഇല്ലയോ അതാണ് ഞങ്ങൾക്ക് അറിയേണ്ടത്. ഭരണം കിട്ടികഴിഞ്ഞ് സ്ത്രീ ജനങ്ങളുടെ വോട്ട് നേടിക്കഴിഞ്ഞ് വഞ്ചിക്കുന്ന ഇടപാട് നല്ലതല്ല. ഞങ്ങളൊക്കെ പാർട്ടി വേറെയാണ്. എല്ലാ സ്ത്രീകൾക്കും സൗജന്യം കൊടുക്കണം.
നമ്മൾ ഇവിടെ വണ്ടി തടഞ്ഞിട്ടില്ല. ബസിൽ കയറി കണ്ടക്ടറോടും ഡ്രൈവറോടും ഫ്രീ ടിക്കറ്റ് തരണം എന്നാണ് പറഞ്ഞത്. അല്ലാതെ വണ്ടി തടഞ്ഞു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നമുക്ക് ഇന്ന് ഫ്രീ ആയിട്ട് ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു. അത് നമുക്ക് തന്നിട്ടില്ല. സ്ത്രീ ജനങ്ങളെ മുഴുവൻ പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനെതിരെ ഇതൊരു സൂചന സമരം മാത്രമാണ്. സർക്കാർ നടപ്പാക്കിയിട്ടില്ലെങ്കിൽ ഇനിയും സമരവുമായി മുന്നോട്ടുപോകും’ -ഭാരവാഹികൾ പറഞ്ഞു.
















































