കോട്ടയം: കൂട്ടിക്കൽ കരിപ്പായിൽ ലഹരി ഉപയോഗിച്ച യുവാവ് വീട്ടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇബ്രാഹിം എന്ന യുവാവാണ് ലഹരി തലയ്ക്ക് പിടിച്ചതോടെ തന്റെ മാതാവിനെയും ഇളയ സഹോദരിയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം വീടിനുള്ളിൽ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇയാൾ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞെത്തിയ മുണ്ടക്കയം പോലീസും കാഞ്ഞരപ്പള്ളി ഫയർഫോഴ്സും ചേർന്ന് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് കീഴടങ്ങാൻ തയ്യാറായില്ല. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലേക്ക് ചാടിയ ഇബ്രാഹിമിനു നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. വീണ്ടും പിന്തുടർന്ന് പിടികൂടിയ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും നിലവിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.















































