ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്ന് എസ്എൻഡിപി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പുകഴ്ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമാവില്ല. കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പിണറായി വിജയനെ തിരുത്താൻ ആരും തയ്യാറായില്ലെന്നും പിണറായിക്ക് തുല്യമായി പാർട്ടിയിൽ മറ്റാരേയും ചൂണ്ടിക്കാട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘മുസ്ലിം ലീഗ് വർഗീയ പാർട്ടി തന്നെയാണ്. ഇത് ഞാൻ പറഞ്ഞാൽ വർഗീയതയാവുമോ? ഈ രാജ്യത്ത് ഒന്നും മിണ്ടാൻ പറ്റില്ല. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം. അതല്ലേ ലീഗും ചെയ്തത്? പി. ജയരാജന് എസ്എൻഡിപിയെ പറ്റി അറിയാൻ വയ്യാത്തതുകൊണ്ടാണ്. എസ്എൻഡിപി യോഗം എന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടന അല്ല- വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
















































