വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ‘രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി’ലാണ് അതിദാരുണമായ സംഭവമുണ്ടായത്. മരിച്ച ആറുപേരിൽ നാലു പേരുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. 1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കിയ ഇരുമ്പാണ് മറിഞ്ഞതെന്നും അവർ പറയുന്നു. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടം നടന്നത്.
അതേസമയം നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടെന്നാണ് മരണസംഖ്യ വ്യക്തമാക്കാതെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അഗാധമായ വേദന അറിയിച്ച മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും സഹായം ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഉരുക്കിയ നിലയിലുള്ള സ്റ്റീൽ വഹിച്ചിരുന്ന ലാഡിൽ പ്രവർത്തനരഹിതമായെന്നും ഇതിലുണ്ടായിരുന്ന തിളച്ച നിലയിലുള്ള സ്റ്റീൽ തൂവിയാണ് അപകടം നടന്നതെന്നുമാണ് മറ്റൊരു വിവരം. അതികഠിനമായ ചൂടിലും തീപിടിത്തതിലും കുടുങ്ങി പരിസരത്തുണ്ടായ തൊഴിലാളികൾ മരിക്കുകയാണ് ഉണ്ടായതെന്ന് പ്രാദേശിക ട്രേഡ് യൂണിയൻ നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
















































