ന്യൂഡൽഹി: സർക്കാർ സർവീസുകളിൽ സേവനം അനുഷ്ഠിക്കുന്ന താത്കാലിക ജീവനക്കാർക്ക് ആശ്വാസപരമായ വിധിയുമായി സുപ്രീം കോടതി. സർക്കാർ സർവീസുകളിലെ താത്കാലിക ജീവനക്കാർക്കും പെൻഷൻ ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. പെൻഷൻ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ. ജെ. മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധിപ്രസ്താവം.
ബിഹാറിൽനിന്നുള്ള വിധവയായ ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് നൽകിയത്. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ മൂന്ന് പതിറ്റാണ്ടോളം താത്കാലിക ജീവനക്കാരനായിരുന്ന തന്റെ ഭർത്താവിന്റെ സേവനം സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ പെൻഷൻ നിഷേധിച്ചതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, പട്‌ന ഹൈക്കോടതി എന്നിവിടങ്ങളിലെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.
പെൻഷൻ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. പെൻഷൻ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചു നൽകേണ്ട ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറിച്ച്, ഒരാൾ തന്റെ ദീർഘകാലത്തെ സേവനത്തിലൂടെ നേടിയെടുത്ത ‘മാറ്റിവെച്ച വേതനം’ ആണ് പെൻഷനെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.


















































