ന്യൂഡൽഹി: അവാർഡ് വിന്നിങ് സെറിമണിയിൽ ചേട്ടായെന്നുള്ള ആരവം കേൾക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ മറുപടി ഇങ്ങനെ- തീർച്ചയായും ചെന്നൈ ആരാധകരുടെ സ്നേഹം കൊണ്ടുള്ള ചേട്ടാ വിളി ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ അതിലും ഉച്ചത്തിൽ അവർ സഞ്ജുവെന്ന് വിളിക്കുന്നത് കേൾക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം…
അതേസമയം ഐപിഎല്ലില്‍ ഒരിക്കൽ കൂടി മലയാളി താരം സഞ്ജു സാംസൺ തേരാളിയായപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് അഞ്ചാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. കളിയിലെ താരവും സഞ്ജുതന്നെയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സഞ്ജു 52 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ യുവതാരം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ 41 റണ്‍സുമായി പിൻതുണയേകി.
അതേസമയം തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് (6), ഊര്‍വില്‍ പട്ടേല്‍(17) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഇതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് പതിയെ താളം കണ്ടെത്തി പിന്നാലെ ആക്രമിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 66 പന്തില്‍ 114 റണ്‍സടിച്ച് ചെന്നൈയുടെ വിജയം അനായാസമാക്കി. ജയത്തോടെ ചെന്നൈ 10 കളിയില്‍ 10 പോയിന്‍റുമായി ആറാം സ്ഥാനത്ത് തുടരുമ്പോൾ 10 കളിയില്‍ 8 പോയന്‍റുള്ള ഡല്‍ഹി ഏഴാം സ്ഥാനത്ത് തന്നെയാണ്.
156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. സഞ്ജുവിനും ക്യാപ്റ്റൻ ഋരുരാജനുും ആദ്യ മൂന്നോവറിലും തകര്‍ത്തടിക്കാനായില്ല. നാലാം ഓവറില്‍ റുതുരാജ് മടങ്ങിയതോടെ മൂന്നാമനായി ക്രീസിലെത്തിയ ഊര്‍വില്‍ പട്ടേലാണ് പവര്‍ പ്ലേയില്‍ രണ്ട് സിക്സുകള്‍ പറത്തി ചെന്നൈ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഊര്‍വില്‍ പട്ടേല്‍ പുറത്തായതോടെ സഞ്ജു കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാതെ കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ 22 പന്തില്‍ 22 റണ്‍സ് മാത്രമാണെടുത്തത്. എട്ടാം ഓവറില്‍ കുല്‍ദീപ് യാദവിനെ സിക്സ് അടിച്ച് ഗിയര്‍ മാറ്റിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ ടി നടരാജനെതിതെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി. കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും അടിച്ച സഞ്ജു 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സഞ്ജു ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും തെറ്റിച്ചു. നടരാജനെറിഞ്ഞ പതിനഞ്ചാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സും ഒരു ഫോറും പറത്തി സഞ്ജു അതിവേഗം 80കളിലെത്തി. സീസണിലെ മൂന്നാം സെഞ്ചുറി തികക്കാൻ സഞ്ജുവിന് അവസരം ഉണ്ടായിരുന്നെങ്കിലും യുവതാരം കാര്‍ത്തിക് ശര്‍മയുടെ മിന്നലടികള്‍ ചെന്നൈ ജയം വേഗത്തിലാക്കി. ആറ് സിക്സും ഏഴ് ഫോറുമടക്കം 52 പന്തിലാണ് 87 റണ്‍സടിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്‌വിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ട്രിസ്റ്റൻ സ്റ്റബ്സ് 31 പന്തില്‍ 38 റണ്‍സെടുത്തു. 11-ാം ഓവറില്‍ 69-5 എന്ന നിലയില്‍ തകര്‍ന്നശേഷമായിരുന്നു റിസ്‌വിയിലൂടെയും സ്റ്റബ്സിലൂടെയും ഡല്‍ഹിയുടെ തിരിച്ചുവരവ്. ചെന്നൈക്കായി നൂര്‍ അഹമ്മദ് 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.


















































