കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയെ ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല.
സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് അറിയുന്നത്. കുട്ടിയുടെ മിസ്സിംഗ് അമ്പലമേട് പോലീസാണ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് ഉമ്മ ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
പിന്നീട് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കാണാതായ ദിവസം പച്ച ടീ ഷർട്ടും പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയുടെ കയ്യിൽ വസ്ത്രങ്ങളടങ്ങുന്ന ബാഗുണ്ടായിരുന്നു. നിലവിൽ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നിർദേശമുണ്ട്.
















































