കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മെറിറ്റല്ല നോക്കിയതെന്നും വീതം വെപ്പാണ് നടന്നതെന്നും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി വന്ന ശേഷം ഗ്രൂപ്പ് പോര് അൽപ്പം കുറഞ്ഞിരുന്നുവെങ്കിലും മലബാറിൽ കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്നും അവരുടെ വീതം വെപ്പാണ് നടന്നതെന്നും ഇവർ ആരോപിക്കുന്നു.
‘കെ.സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്ന ആളാണ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പാണ് നോർത്ത് ജില്ലാ പരിധികളിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്. ഒരു മെറിറ്റും നോക്കാതെയാണ് വടകര മണ്ഡലത്തിലും നാദാപുരം മണ്ഡലത്തിലും സ്ഥാനാർഥി നിർണയം നടന്നതെന്നും’ നടപടി നേരിട്ട ശ്യാംരാജ് കൂരിയാടി പറഞ്ഞു. മുൻപ് പലതവണ ആരോപണ വിധേയരാക്കപ്പെട്ട് പാർട്ടി തന്നെ നടപടിയെടുത്ത ആളുകളാണ് ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായത്. ഇതിനെതിരെയാണ് തങ്ങൾ ശബ്ദിച്ചതെന്ന് വടകരയിൽ വിമതനായി മത്സരിക്കാനൊരുങ്ങുക കൂടി ചെയ്ത ശ്യാംരാജ് കൂരിയാടി പറഞ്ഞു. ശ്യാംരാജ് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. വടകരയിൽ പത്രിക നൽകിയ ശ്യാംരാജ് കൂരിയാടി ഉൾപ്പെടെ മൂന്നുപേരെയും നാദാപുരത്ത് വിമതനായി മത്സരിച്ച പത്മകുമാർ ഉൾപ്പെടെ ആറുപേരെയുമാണ് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ‘
വടകരയിൽ 2021-ൽ ബിജെപി 10,225 വോട്ടുകൾ പിടിച്ചിരുന്നുവെങ്കിൽ ഇത്തവണ 5000 പോലും കിട്ടില്ലെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാമെന്നും ശ്യാംരാജ് പറയുന്നു. ഇത്തവണ തീരദേശ വോട്ടുകൾ കുറയുമെന്നും അതിന് കാരണം താനാണെന്നുമാണ് പ്രഫുൽ കൃഷ്ണൻ കൊടുത്ത റിപ്പോർട്ട്. എന്നാൽ തീരദേശ വോട്ടല്ല കുറയുകയെന്നും സ്ഥാനാർഥിയോടുള്ള താത്പര്യമില്ലാത്തത് കൊണ്ട് മറ്റ് ഭാഗങ്ങളിലെ വോട്ടാണ് കുറയുകയെന്നും’ ശ്യാംരാജ് പറയുന്നു.
















































