തൃശ്ശൂർ: പരിചയക്കാർക്ക് പ്രിയങ്കരനായിരുന്നു വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടമായ മുപ്പത്തിമൂന്ന് വയസുകാരനായ മണികണ്ഠൻ. ആര് എന്ത് സഹായം ചോദിച്ചാലും ‘നോ’ പറയാതെ ഒപ്പം നില്ക്കുന്നയാൾ. അപകടത്തിൽ ചിന്നിച്ചിതറിയ ഒരു പിടി മാംസമായാണ് മണികണ്ഠന്റെ ശരീരം കിട്ടിയത്. കാതിലെ സ്വർണക്കടുക്കനാണ് തിരിച്ചറിയാൻ സഹായകമായത്. പൊട്ടിത്തെറിയിൽ ശരീരം ചിന്നിച്ചിതറിയപ്പോൾ കാതിലെ കടുക്കൻ മാത്രം കേടുകൂടാതെ അവശേഷിച്ചു.
മിസ്റ്റർ തൃശ്ശൂർ പട്ടം നേടിയ മിടുക്കൻ കൂടിയായിരുന്നു മണികണ്ഠൻ. തൃശ്ശൂരിലെ പുലിക്കളിയുടെ മുൻനിരയിലെ സ്ഥിരാംഗം. തുടർച്ചായി നാലുവർഷം പുലിക്കളിയിൽ മണികണ്ഠൻ തിളങ്ങി. തിരുവമ്പാടിയുടെ പൂരാഘോഷക്കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്നു. മുഖംമറച്ചുള്ള കളിവേഷമണിയുമ്പോൾ അനിയനെ ദൂരെനിന്നുപോലും തിരിച്ചറിയാനായി ചേട്ടൻ രാജീവ് വാങ്ങിക്കൊടുത്തതാണ് തിളങ്ങുന്ന കല്ലുള്ള സ്വർണക്കടുക്കൻ. അതു വെച്ചാണ് ചേട്ടൻ രാജീവ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചതും ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞതും.
തിരുവമ്പാടിയുടെ പൂരാഘോഷക്കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്നു മണികണ്ഠൻ. വെടിക്കോപ്പ് നിർമാണസ്ഥലത്ത് മണികണ്ഠനെത്തിയാൽ പണിക്കാർക്ക് പ്രത്യേക ഊർജമാണ്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാംപിൾ വെടിക്കെട്ടിനായുള്ള ഒരുക്കം അൽപം വൈകുന്നുണ്ടോയെന്ന ആശങ്കയായിരുന്നു കാരണം. പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടു തിരിച്ചുപോകാൻ നിൽക്കുമ്പോഴാണ് അറിഞ്ഞത്, കമ്മിറ്റിയംഗങ്ങളിൽ ചിലർ ഇങ്ങോട്ടുവരുന്നുണ്ടെന്ന്. അവരെക്കണ്ട് മടങ്ങാമെന്ന് കരുതി അമിട്ട് നിറയ്ക്കുന്നിടത്ത് തങ്ങുകയായിരുന്നു.














































