തെഹ്‌റാൻ: തങ്ങളുടെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാട് കടുപ്പിച്ച് ഇറാൻ. “ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്,” എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് വ്യക്തമാക്കി.
ഇതോടെ മേഖലയിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നീട്ടാനുള്ള പാകിസ്താന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്കൻ ഉപരോധം തുടരുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
യു.എസിന്റെ ഉപരോധ നടപടിയെ “അറിവില്ലായ്മ മൂലമുള്ള വിഡ്ഢിത്തം” എന്നാണ് ഇറാൻ ചീഫ് നെഗോഷ്യേറ്റർ കൂടിയായ ഖാലിബാഫ് വിശേഷിപ്പിച്ചത്. ഇറാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ നിലപാടുകൾ ചർച്ചകൾക്ക് തടസ്സമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് സഈദ് ഖത്തീബ്സാദെ പറഞ്ഞു. തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ സൈനിക മേധാവിയുടെ സന്ദർശനത്തെത്തുടർന്ന് അമേരിക്ക പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഉതകുന്നതല്ലെന്നും, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ.












































