പാലാക്കാട്: ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനു വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി.
കൂടാതെ ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റ ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പണം വിതരണം ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിൻറെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഈ സമയം പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻറെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഫോൺ തല്ലിപ്പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.














































