ടെഹ്‌റാൻ: യുദ്ധത്തിൽ രാജ്യത്തിനൊപ്പം നില്കുന്ന ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. സംഘർഷ പശ്ചാത്തലത്തിൽ ഐക്യപ്പെട്ടതിന് നന്ദി അറിയിച്ചുകൊണ്ടാണ് മൊജ്താബയുടെ പുതിയ സന്ദേശം പുറത്തുവരുന്നത്. അതേസമയം മൊജ്താബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന് നേരത്തെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
അതേസമയം പരമോന്നത നേതാവായി ഉയർത്തപ്പെട്ട് മൂന്ന് ആഴ്ചയിലേറെ പിന്നിട്ടിട്ടും മൊജ്താബയെ പൊതുജനം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. മൊജ്താബയുടേതായി പ്രസ്താവന രാജ്യത്തെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവരിക മാത്രമായിരുന്നു ചെയ്തത്. ഇതിനിടെയായിരുന്നു ഇയാൾ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയെത്തിയത്.
അധികാരമേറ്റയുടനെ പുറത്തുവിട്ട സന്ദേശത്തിൽ സംഘർഷ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ സൈനിക താവളങ്ങളും പൂട്ടണം, അല്ലെങ്കിൽ അവയ്ക്ക് നേരെയുള്ള ആക്രമണം തുടരും എന്നായിരുന്നു സന്ദേശം. അതുപോലെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശമായിരുന്നു ഇത്.
മാർച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനേയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിർണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്താബ ഖമനേയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
















































