കട്ടപ്പന : അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു.
ശരീരത്തിലെ രക്തക്കുഴലുകൾ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാവസാക്കി രോഗം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ.
കാവസാക്കി രോഗത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. ഇത് ഉയർന്ന പനിയും ലിംഫ് നോഡുകളുടെ വീക്കവും ഉണ്ടാക്കുന്നതിനാൽ, കാവസാക്കി രോഗം ഒരു അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ജനിതക കാരണങ്ങളും പാരിസ്ഥീക ഘടകങ്ങളുമൊക്കെ ഈ രോഗത്തിന് കാരണമാകുന്നുവെന്നാണ് ഗവേഷകർ പറയുന്നുത്. രോഗം പകർച്ചവ്യാധിയല്ല.
കാരണങ്ങളൊന്നുമില്ലാതെ പനി വരികയാണ് ആദ്യം ചെയ്യുക. പനിക്ക് കാരണമായേക്കാവുന്ന ചുമ, ജലദോഷം, വയറിളക്കം, ഛർദിൽ ഇവയൊന്നും ഉണ്ടാകാതെ പനി മാത്രം വരും. ഇങ്ങനെ തുടർച്ചയായി അഞ്ചുദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കൾ ശരീരത്തിൽ വരിക), കൈ കാലുകളിൽ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ കവാസാക്കി ഡിസീസ് എന്ന നിഗമനത്തിൽ എത്തിച്ചേരാം.
അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാൽ പനി അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതുവരെ കാത്തുനിൽക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. കവാസാക്കി ഡിസീസ് എന്ന് സൂചിപ്പിച്ച് റെഫറൽ ലെറ്റർ കൂടി കൊടുത്തയച്ചാണ് കോട്ടയത്തേക്ക് വിട്ടത്.
പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. ഇ.എസ്.ഐ. ആശുപത്രിയിൽ രാത്രി 11-ന് തന്നെ കുട്ടിയുമായി മാതാപിതാക്കൾ എത്തി. രാത്രിയിൽ ജൂനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിർന്ന ഡോക്ടർമാർ പരിശോധിക്കുകയും കാവസാക്കി എന്ന നിഗമനത്തിൽ എത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് അടിയന്തരമായി റഫർ ചെയ്യുകയും ചെയ്തു.
60,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കുട്ടിക്ക് നൽകി. 12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് പകർന്നുനൽകിയത്. സമയത്ത് ചികിത്സ കിട്ടിയതിനാൽ രോഗത്തിൽനിന്ന് മോചിതയായി ഒന്നര വയസ്സുകാരി വീട്ടിൽ തിരിച്ചെത്തി.














































